ആലപ്പുഴയിലെ അരൂരിൽ ഒരാൾ ഒരു പൈപ്പ് നിർമ്മാണ യൂണിറ്റ് തുടങ്ങുന്നു. 53 വർഷങ്ങൾക്കിപ്പുറവും അയാളുടെ മകനിലൂടെ അത് വിജയകരമായി മുന്നേറുന്നു. പറഞ്ഞു വരുന്നത്, കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ പൈപ്പ് നിർമ്മാണ യൂണിറ്റായ അശ്വതി സ്പൺ പൈപ്പ്സ് എന്ന സംരംഭത്തെക്കുറിച്ചാണ്. 1971ലാണ് അരൂർ കേന്ദ്രമാക്കി എൻ. വാണികുമാർനാഥ് അശ്വതി പൈപ്പ്സ് ആരംഭിക്കുന്നത്. എൽഎൽബി പഠനം കഴിഞ്ഞ് ഹൈക്കോടതിയിലും, ലോവർ കോർട്ടിലും ഏഴു വർഷക്കാലത്തോളം അഭിഭാഷകനായിരുന്ന മകൻ അമർനാഥ്, അച്ഛൻ വാണികുമാർ നാഥിന്റെ മരണശേഷം കമ്പനി ഏറ്റെടുത്തു.1998ൽ തന്റെ മുപ്പതാമത്തെ വയസിലാണ് അമർനാഥ് ബിസിനസിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ 25 വർഷമായി അശ്വതി പൈപ്പ്സിനെ നയിക്കുന്നത് ഇദ്ദേഹമാണ്.
ഗുണമേന്മ, ഉൽപന്നങ്ങൾ എത്തിക്കുന്നതിലെ കൃത്യത, താങ്ങാനാകുന്ന വില ഇവയാണ് അന്നും, ഇന്നും അശ്വതി പൈപ്പ്സിന്റെ മുഖമുദ്ര. നവീകരണവും, വിശ്വാസ്യതയും ഒത്തുചേരുന്നിടത്താണ് ഒരു നല്ല ഉത്പന്നം ഉണ്ടാവുക. ആധുനികതയുടെ ലോകത്ത്, ഏതൊരു കോൺട്രാക്ടറിനും കോൺക്രീറ്റ് പൈപ്പുകൾ എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുന്ന പേരുകളിലൊന്നായി അശ്വതി സ്പൺ പൈപ്പ്സ് നിലനിൽക്കുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. ഇന്ന് കേരള വാട്ടർ അതോറിറ്റി, കൊച്ചിൻ പോർട്ട്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം പ്രൊജക്ടുകൾക്കു പിന്നിൽ അശ്വതിയുടെ കരുത്തുണ്ട്. കോൺട്രാക്ടർമാരും, സർക്കാർ സ്ഥാപനങ്ങളുമാണ് പ്രധാന ഉപഭോക്താക്കൾ. ആലപ്പുഴയിലെ അരൂരിൽ രണ്ട് യൂണിറ്റും, കൊല്ലത്ത് ഒരു ഓഫീസുമായാണ് അശ്വതി സ്പൺ പൈപ്പ്സ് നിലവിൽ പ്രവർത്തിക്കുന്നത്. കൊല്ലത്താണ് കമ്പനിയുടെ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
ആറ് ഇഞ്ച് മുതൽ ആറടി വരെയുള്ള പൈപ്പുകൾ കമ്പനി നിർമ്മിക്കുന്നുണ്ട്. എൺപതോളം ജീവനക്കാരാണ് അശ്വതി പൈപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. നടപ്പാതകളും, കലുങ്കുകളും നിർമ്മിക്കാനും, കാർഷിക മേഖലയിൽ ജലസേചനത്തിനായും ഉൽപ്പന്നം ഉപയോഗിക്കുന്നു. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക്, റെഡിമെയ്ഡ് വാട്ടർ ടാങ്ക് തുടങ്ങിയവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. സംരംഭം നേരിടുന്ന നിലവിലെ പ്രധാന വെല്ലുവിളി അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ്. തമിഴ്നാട്ടിൽ നിന്നും മറ്റും ചെറിയ വിലയിൽ ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയില്ലാത്ത പൈപ്പുകളും ബിസിനസിന് വെല്ലുവിളിയുയർത്തുന്നുണ്ട്.
വളർന്നു വരുന്ന സംരംഭകരോട്
ബിസിനസിൽ എടുത്തു ചാട്ടം പാടില്ലെന്നതാണ് ഇത്രയും വർഷത്തെ അനുഭവ സമ്പത്തിന്റെ ബലത്തിൽ അമർനാഥിന് പറയാനുള്ളത്. ഒരു ദിവസം കൊണ്ട് ആർക്കും സമ്പന്നനോ, ധനികനോ ആകാൻ സാധ്യമല്ല, അത് കഠിനാധ്വാനം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ബിസിനസ് തുടങ്ങും മുൻപ് അതിനായുള്ള അടിസ്ഥാന മൂലധനം അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ വ്യക്തതയുണ്ടായിരിക്കണം. "ഒരു സംരംഭകന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സാമ്പത്തിക അച്ചടക്കം ആണ്. കമ്പനിയുടെ മൂലധനം ധൂർത്തടിക്കാനുള്ളതല്ല. അതിന്റെ ലാഭവിഹിതത്തിൽ മാത്രമേ നമുക്ക് അവകാശമുള്ളൂ എന്നുള്ള ചിന്ത എപ്പോഴും ഉണ്ടാവണം."പുതിയ സംരംഭകരോട് അമർനാഥിന് പറയാനുള്ളത് ഇതാണ്. കേരളം ഒരു വികസന സൗഹൃദ സംസ്ഥാനമായതു കൊണ്ടു തന്നെ സ്വന്തം സംരംഭത്തിന്റെ വളർച്ചയേയും, ഭാവിയേയും കുറിച്ച് അമർനാഥിന് ശുഭപ്രതീക്ഷയാണുള്ളത്.