News Details
ലോകം മുഴുവൻ ആരാധകരുള്ള ഒരു കഫേ ബ്രാൻഡിന്റെ തുടക്കം, ഒരു പ്രണയത്തിൽ നിന്നാണെന്ന് നിങ്ങൾക്ക് അറിയാമോ? അതും ഒരു ഇന്ത്യൻ പ്രണയകഥയിൽ നിന്ന്! പറഞ്ഞു വരുന്നത് ഇന്ത്യക്കാർക്ക് സുപരിചിതമായ ദി ബിഗ് ചിൽ കഫേ എന്ന ബ്രാൻഡിനെ പറ്റിയാണ്. 2000 ഓഗസ്റ്റ് 25 മുതലാണ് ഈ ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചത്. ദി ബിഗ് ചിൽ കഫേയിലെ, ക്രീമി പാസ്ത, വിറകിൽ പാകം ചെയ്ത പിസകൾ, ചീസ് കേക്കുകൾ, ഷേക്കുകൾ എന്നിവയ്ക്ക് ആരാധകരേറെയാണ്. ഈ ബ്രാൻഡിന് പിന്നിലെ പ്രണയകഥയെ പറ്റിയാണ് പറഞ്ഞുവരുന്നത്. അസീം ഗ്രോവറും, ഫൗസിയ അഹമ്മദും ആണ് ഈ കഥയിലെ താരങ്ങൾ.
അസീം ഗ്രോവർ ഒരു മുൻ സൈനിക ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ സൈന്യത്തിന്റെ, തേർഡ് ഗൂർഖ റൈഫിൾസിൽ സേവനമനുഷ്ഠിച്ച ആൾ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും (ഐഎംഎ) ബിരുദം നേടിയ അതുല്യ പ്രതിഭ. റുവാണ്ടയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിലും ഇദ്ദേഹം ഭാഗമായിരുന്നു.
യുകെയിൽ വളർന്ന ഫൗസിയ അഹമ്മദ്, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ പൊളിറ്റിക്‌സും, ഇംഗ്ലീഷ് സാഹിത്യവും പഠിച്ചു. യുകെയിലെ സസെക്‌സ് സർവകലാശാലയിൽ നിന്ന് എംഫിൽ നേടി. ഇരുവരും റുവാണ്ടയിൽ വച്ചാണ് കണ്ടുമുട്ടുന്നത്. വനിതാ സംഘടനയിലെ ജോലിയുടെ ഭാഗമായാണ് ഫൗസിയ റുവാണ്ടയിൽ എത്തിയത്. ഇരുവരുടെയും ചങ്ങാത്തം പിന്നീട് പ്രണയത്തിനു വഴിമാറി. ഒടുവിൽ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അങ്ങനെ പുതിയ അധ്യായം ആരംഭിച്ചു.
അസീം ഡെറാഡൂണിലെ ഐഎംഎയിൽ ഇൻസ്ട്രക്ടറായി നിയമിതനായതോടെ, ഇരുവരും ഇന്ത്യയിൽ എത്തി. ഫൗസിയ ഡൽഹിയിലെ ഒരു എൻജിഒയിൽ ജോലി ചെയ്തു. കാലിലെ പരിക്കുകൾ മൂലം അസീം സൈന്യം വിടാൻ തീരുമാനിച്ചു.
സൈനികന്റെ പങ്കാളിയായി നിരന്തരം സ്ഥലംമാറ്റം നേടാൻ ഫൗസിയയും താൽപ്പര്യപ്പെട്ടിരുന്നില്ല. അങ്ങനെ ഇരുവരും റെസ്റ്റോറന്റ് ബിസിനസിനെ പറ്റി ചിന്ത തുടങ്ങി. അങ്ങനെ 2000ൽ, ഡൽഹിയിൽ അവർ ബിഗ് ചിൽ കഫേ ആരംഭിച്ചു. ആധികാരിക ഇറ്റാലിയൻ പാചകരീതി, വായിൽ വെള്ളമൂറുന്ന മധുരപലഹാരങ്ങൾ, ഗൃഹാതുരമായ സിനിമ പ്രമേയമുള്ള അന്തരീക്ഷം എന്നിവ കഫേയെ അതിവേഗം പ്രശസ്തിയിലേയ്ക്ക് ഉയർത്തി. ഡൽഹി എൻസിആറിൽ ഉടനീളം, എട്ട് ദി ബിഗ് ചിൽ ലൊക്കേഷനുകൾ ഇന്നുണ്ട്. ഐസ്‌ക്രീം പാർലറുകളും, ബിഗ് ചിൽ കഫേ നടത്തി വരുന്നുണ്ട്. ദുബായിക്കാർക്കും ഇന്നു ബിഗ് ചിൽ കഫേ ഒരു സ്വഗൃഹമാണ്. റുവാണ്ടയിലെ ഒരു യാദൃശ്ചിക കൂടിക്കാഴ്ചയിൽ നിന്നാണ്, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കഫേകളിൽ ഒന്നായി ബിഗ് ചിൽ കഫേ മാറിയത്...